മലപ്പുറം: പെരിന്തല്‍മണ്ണയിൽ തെരുവുനായ ശല്യം രൂക്ഷം. നാലുപേര്‍ക്കാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ വിവിധ സ്‌ഥലങ്ങളിലായി തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ പുലര്‍ച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡില്‍ അരിമ്പ്രത്തൊടി സലാഹുദ്ദീന്‍ അയ്യുബിയുടെ മകന്‍ റസിം അബ്‌ദുല്‍ മുസവിറിന് (19) കടിയേറ്റത്. ചൊവ്വാഴ്‌ച രാവിലെ ആറോടെ പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലായിരുന്നു സംഭവം. നായയെ കണ്ട് സൈക്കിള്‍ നിര്‍ത്തിയപ്പോള്‍ അടുത്തേക്ക് വരുകയും കടിക്കുകയും ആയിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡിലൂടെ വേഗത്തില്‍ സൈക്കിളോടിച്ച് രക്ഷപ്പെടാൻ മുസവിറിനായില്ല. ഇടതുകാലില്‍ രണ്ടുവശങ്ങളിലും വലതുകാലിലും കടിയേറ്റു.
ടൗണില്‍ തിരുവനന്തപുരം സ്വദേശിനിക്കും നായയുടെ കടിയേറ്റു.
കൂടാതെ തോട്ടക്കരയിൽ മൂന്നു വയസുകാരനും നായയുടെ കടിയേറ്റിട്ടുണ്ട്. തോട്ടക്കരയിലെ ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന ദിനേശ് കുമാറിന്റെ മകന്‍ റിഥിന് ആണ് കടിയേറ്റത്. ക്വാര്‍ട്ടേഴ്സിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു നായയുടെ ആക്രമണം. ഇതേ നായ തന്നെ പുത്തൂര്‍ ശാന്തിനഗറിലെ വീട്ടമ്മയെയും കടിച്ചു.
പെരിന്തല്‍മണ്ണ ടൗണിലും ഉള്‍പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരന്തരം പരാതിയാണ്. എത്രയും വേഗം തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Malabar News: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; ആശങ്ക