കാസർഗോഡ്: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണെന്ന് റിപ്പോർട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേർ രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ പൊതുവേ കോവിഡ് രോഗികളുടെ എണ്ണം കുറവാണെങ്കിലും കുട്ടികളില്‍ പടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
18നും 21നും ഇടയില്‍ പ്രായമുള്ള രോഗികൾ ആകെ രോഗികളുടെ 28 ശതമാനം വരും. രോഗികളില്‍ 11നും 14നും ഇടയിലുള്ളവർ 22 ശതമാനം. 27 വയസിന് മുകളിലുള്ള ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഓഗസ്‌റ്റ് ഒന്ന് മുതല്‍ 21 വരെയുള്ള കണക്കാണിത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് രോഗപ്പകര്‍ച്ചയ്‌ക്ക് കാരണമാകുന്നുവെന്നാണ് വിശകലനം. ട്യൂഷന്‍ ഉള്‍പ്പെടെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഓഫ് ലൈനായി നടത്താൻ പാടില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
Malabar News: കോഴിക്കോട് വയലടയിൽ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു