ഉത്തരകാശി: ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഭയാനകമായ കാഴ്‌ചക്ക് പിന്നാലെ ഉത്തരാഖണ്ഡിൽ നിന്നും മനഃസാക്ഷിയെ നടുക്കുന്ന മറ്റൊരു വീഡിയോ പുറത്ത്. ഉത്തരാഖണ്ഡ്, ഉത്തരകാശിയിലെ ഭാഗീരഥി നദിയുടെ തീരത്തുള്ള കേദാർ ഘട്ടിൽ തെരുവുനായകൾ മനുഷ്യശരീരം ഭക്ഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്‌ത മഴയെത്തുടർന്ന് ഭാഗീരഥി നദിയുടെ ജലനിരപ്പ് ഉയർന്നിരുന്നു. പിന്നീട് ജലനിരപ്പ് താഴ്‌ന്നതോടെ പകുതി കത്തിക്കരിഞ്ഞതും അല്ലാത്തതുമായ മൃതദേഹങ്ങളുടെ ഭാഗങ്ങൾ നദിക്കരയിൽ അടിഞ്ഞുകൂടിയതായി പ്രദേശവാസികൾ പറഞ്ഞു. ഇവയാണ് തെരുവുനായകൾ ഭക്ഷണമാക്കുന്നത്.
പുഴക്കരയിൽ വച്ച് തെരുവുനായകൾ മനുഷ്യ ശരീരങ്ങൾ കടിച്ചു പറിക്കുന്നത് ഭയാനകമായ കാഴ്‌ച ആയിരുന്നുവെന്നും ജില്ലാ ഭരണകൂടവും മുനിസിപ്പൽ കോർപറേഷനും ഉടനടി എന്തെങ്കിലും ചെയ്യണമെന്നും പ്രദേശവാസി പറഞ്ഞു. ഇത് ആശങ്കാജനകമാണ്, മനുഷ്യത്വം മരിച്ചുപോയെന്നാണ് ഇതെല്ലാം കാണുമ്പോൾ തോന്നുന്നതെന്നും പ്രദേശവാസികളിൽ ഒരാൾ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ഇത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ആവാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അണുക്കൾ പടരാതിരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മറ്റൊരു പ്രദേശവാസി പറഞ്ഞു.
അതേസമയം, പ്രദേശവാസികളുടെ പരാതികൾ ലഭിച്ചതിനെത്തുടർന്ന്, നദീതീരത്ത് അടിഞ്ഞ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കേദാർ ഘട്ടിൽ ഒരാളെ ചുമതലപ്പെടുത്തിയതായി മുനിസിപ്പാലിറ്റി പ്രസിഡണ്ട് രമേശ് സെംവാൾ അറിയിച്ചു.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മുടെ പ്രദേശത്ത് മരണ സംഖ്യ വർധിച്ചു. മൃതദേഹങ്ങൾ ശരിയായി സംസ്‌കരിച്ചിട്ടില്ലെന്ന് ഞാൻ മനസിലാക്കുന്നു, അതിനാൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് കേദാർ ഘട്ടിൽ സൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്,”- രമേശ് സെംവാൾ പറഞ്ഞു.
Most Read: ലക്ഷദ്വീപിൽ അറസ്‌റ്റിലായവർക്ക് ജാമ്യം നൽകാൻ ഹൈക്കോടതി നിർദ്ദേശം