കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് കടകൾ തുറക്കുന്നതിന് ഇന്ന് മുതൽ ശക്‌തമായ നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശ്രീകണ്‌ഠാപുരം നഗരസഭ സി വിഭാഗത്തിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്‌ഥാന സർക്കാർ സി വിഭാഗങ്ങളിൽ ഏർപ്പടുത്തിയ എല്ലാ നിയന്ത്രണങ്ങളും നഗരസഭയിൽ ഇന്ന് മുതൽ നടപ്പിലാക്കുമെന്ന് നഗരസഭാ അധ്യക്ഷ ഡോ.കെവി ഫിലോമിനയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴു വരെ തുറക്കാം. ഹോട്ടലുകളിൽ ഹോം ഡെലിവറി അനുവദിക്കും. നിയമം ലംഘിക്കുന്ന ഹോട്ടലുകളുടെ ലൈസെൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
എല്ലാ കടകളിലും സാനിറ്റൈസർ നിർബന്ധമാക്കും. കടകൾക്ക് മുന്നിൽ ആൾകൂട്ടം അനുവദിക്കില്ല. കല്യാണ ആവശ്യങ്ങൾക്കായി സാധനങ്ങൾ വിൽക്കുന്ന കടകൾ 50 ശതമാനം ജീവനക്കാരെ വെച്ച് വെള്ളിയാഴ്‌ചകളിൽ മാത്രം തുറക്കാനും അനുമതിയുണ്ട്. കൂടാതെ വ്യാപാരികളും ജീവനക്കാരും നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നും യോഗത്തിൽ തീരുമാനിച്ചു. സംസ്‌ഥാനത്തെ എല്ലാ പൊതു ഇളവുകളും ഇവിടെയും ബാധകമാകും.
Read Also: കോവിഡ് നിയന്ത്രണങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം