കോഴിക്കോട് : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി കളക്‌ടർ പ്രഖ്യാപിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളാണ് ഗുരുതര മേഖലകളാക്കി കളക്‌ടർ എസ് സാംബശിവറാവു പ്രഖ്യാപിച്ചത്. ജില്ലയിലെ ഒളവണ്ണ, തൂണേരി, കോട്ടൂർ, ചേളന്നൂർ, വാണിമേൽ, അഴിയൂർ, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം എന്നീ ഗ്രാമപഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലുമാണ് നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.
അടുത്ത ഒരാഴ്‌ചത്തേക്കായിരിക്കും ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇതേ തുടർന്ന് ഇവിടങ്ങളിൽ മരുന്ന്, ഭക്ഷണം എന്നിവ വിൽക്കുന്ന സ്‌ഥാപനങ്ങൾ ഒഴികെ ബാക്കിയുള്ളവക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കില്ല. ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ പ്രവർത്തിക്കാം. കൂടാതെ ചികിൽസ പോലെയുള്ള അവശ്യ കാര്യങ്ങൾക്കല്ലാതെ ഇവിടെ നിന്നും ആളുകൾക്ക് പുറത്തേക്ക് പോകാനോ, ഇവിടേക്ക് ആളുകൾക്ക് എത്താനോ അനുമതി ഉണ്ടാകില്ല.
കർശന നിയന്ത്രണങ്ങളുടെ ഭാഗമായി യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. അത്യാവശ്യ സാധനങ്ങൾ ആവശ്യമുള്ളവർക്ക് അവ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട് എന്ന് ആർആർടി വോളണ്ടിയർമാർ ഉറപ്പ് വരുത്തണം. കൂടാതെ മതിയായ കാരണങ്ങളില്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ലെന്നും, ഇത്തരം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ അതിർത്തികൾ പോലീസ് സീൽ ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : കോവിഡിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും അലംഭാവം കാട്ടി; വിമർശനവുമായി ആർഎസ്എസ്