മനാമ: ബഹറൈനില്‍ ഇന്ന് മുതല്‍ ജനുവരി 31 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. യെല്ലോ സോണ്‍ നിയന്ത്രണങ്ങളായിരിക്കും രാജ്യത്ത് നിലവില്‍ വരികയെന്ന് കോവിഡ് നിയന്ത്രണത്തിന് വേണ്ടി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
പല രാജ്യങ്ങളിലും കോവിഡിന്റെ ഒമൈക്രോണ്‍ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ബഹ്റൈനില്‍ ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് മാത്രമേ റിപ്പോര്‍ട് ചെയ്‌തിട്ടുള്ളൂ. മുന്‍കരുതല്‍ നടപടിയായാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഒമൈക്രോണുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തില്‍ ലഭ്യമാവുന്ന പഠനങ്ങള്‍ അനുസരിച്ച് നിയന്ത്രണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് മുതൽ, വാക്‌സിനെടുത്ത് ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസ് ഉള്ളവര്‍ക്കും കോവിഡ് ബാധിച്ച് രോഗം ഭേദമായവര്‍ക്കും മാത്രമാണ് പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ കഴിയൂ. ഷോപ്പിങ് മാളുകൾ, റസ്‌റ്റോറന്റുകൾ, കഫേകൾ, ഇന്‍ഡോര്‍ സര്‍വീസുകൾ, ജിമ്മുകൾ, സ്‌പോർട്‌സ് ഹാളുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഇതിന്റെ പരിധിയിൽ വരും.
50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന സിനിമാ തിയേറ്ററുകള്‍, കളിസ്‌ഥലങ്ങൾ, വിനോദ കേന്ദ്രങ്ങള്‍, പരിപാടികള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവിടങ്ങളിലും ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ഇവര്‍ക്കൊപ്പമുള്ള 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.
Read Also: 89 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സാന്നിധ്യം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന