ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി വരെ സമരം തുടരണമെന്ന് ആഹ്വാനം ചെയ്‌ത് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്‌തമാക്കിയത്. എന്ത് വെല്ലുവിളികൾ ഉണ്ടായാലും അതിനെ അതിജീവിച്ച് സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
തന്നെ അറസ്‌റ്റ് ചെയ്‌തത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇതുവരെ എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കുകയോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്‌തിട്ടില്ല. നിയമസഹായം തേടാന്‍ അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് പോലീസ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
അതേസമയം കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖിംപൂരിലേക്കുള്ള യാത്രാനുമതി യുപി സർക്കാർ നിഷേധിച്ചു. നിരോധനാജ്‌ഞ നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് സർക്കാർ രാഹുലിനെ അറിയിച്ചു. ലഖ്‌നൗവിൽ വെള്ളിയാഴ്‌ച വരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നത്.
രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ സംഘം സന്ദർശനാനുമതി തേടി കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും വസ്‌തുതകൾ നേരിട്ട് അറിയുന്നതിനുമാണ് സന്ദർശനമെന്ന് കത്തിൽ പറയുന്നു.
Read also: ലഖിംപൂർ; രാഹുലിന് അനുമതിയില്ല, നിരോധനാജ്‌ഞ നീട്ടി യുപി സർക്കാർ