നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ളാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്‌ദുൽ അസീസ് (15) മരിച്ച സംഭവം വഴിത്തിരിവിൽ. അസീസിനെ ചിലർ മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യം പുറത്തായതോടെയാണ് കേസിൽ വഴിത്തിരിവ്.
ഒരു വർഷം മുൻപാണ് അബ്‌ദുൽ അസീസ് മരിച്ചത്. വീഡിയോ ദൃശ്യം പുറത്തു വന്നതോടെ നാട്ടുകാർ രാത്രി വീടു വളഞ്ഞു. പോലീസും സ്‌ഥലത്തെത്തി. അസീസിനെ മർദിക്കുന്ന ദൃശ്യത്തിലുള്ള സഹോദരൻ ഇപ്പോൾ വിദേശത്താണ്. വീട്ടുകാരിൽ ചിലരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
അടിയേറ്റതിനെ തുടർന്നാണ് മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചെങ്കിലും കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അസീസിന്റേത് ആത്‌മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ചതാണ്.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്. വിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുക ആയിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നു വ്യക്‌തമാകുന്നത്.
പതിനഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ചിത്രീകരിച്ചവരെയും കൊലപ്പെടുത്തിയവരെയും അറസ്‌റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാദാപുരത്തെ ടാക്‌സി ഡ്രൈവർ അഷ്റഫിന്റെ മകനാണ് അബ്‌ദുൽ അസീസ്.
Also Read: അദാനിയുമായി കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട്; ആരോപണത്തിൽ ഉറച്ച് ചെന്നിത്തല