കോഴിക്കോട്: ജില്ലയിലെ മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് ഇന്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് നെട്ടോട്ടത്തിലാണ് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും.
ഈ സ്‌കൂളിലെ മാത്രം 40 ശതമാനത്തോളം കുട്ടികൾക്ക് ‘ഇന്റർനെറ്റ് അവകാശം‘ ലഭിക്കുന്നില്ല എന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ജില്ലയിലെ ഒട്ടുമിക്ക സ്‌കൂളുകളുടെയും അവസ്‌ഥ സമാനമാണെന്ന് വിവിധ പ്രദേശങ്ങളിലെ മലബാർ ന്യൂസ് പ്രതിനിധികളും സ്‌ഥിരീകരിക്കുന്നുണ്ട്.
സ്‌കൂൾ നോഡൽ ഓഫീസറും അധ്യാപികയുമായ ബി ഷറീന ഉൾപ്പെടുന്ന സംഘം കഴിഞ്ഞയാഴ്‌ച കളക്‌ടർ ശീറാം സാംബശിവ റാവുവിന് നിവേദനം സമർപ്പിച്ചിരുന്നു. ‘നിവേദനം കളക്‌ടർ സ്വീകരിച്ചിരുന്നു. അദ്ദേഹം വളരെ അനുഭാവപൂർവം കാര്യങ്ങളുടെ ഗൗരവം മനസിലാക്കുകയും ചെയ്‌തിട്ടുണ്ട്. ഇതുവരെ പ്രത്യേകിച്ച് പുരോഗമനം ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ, അടുത്ത ദിവസങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ‘ –ഷറീന മലബാർ ന്യൂസിനോട് പറഞ്ഞു.
‘ഞങ്ങളുടെ സ്‌കൂളിലെ 40 ശതമാനം വരെ കുട്ടികൾക്കാണ് ശരിയായ രീതിയിൽ ഇന്റർനെറ്റ് ലഭിക്കുന്നത്. 40 ശതമാനത്തോളം കുട്ടികൾക്ക് ഇന്റർനെറ്റ് ലഭിക്കാത്ത അവസ്‌ഥയും ബാക്കിവരുന്ന കുട്ടികൾക്ക് ഭാഗികമായുമാണ് ഇന്റർനെറ്റ് ലഭിക്കുന്നത്. ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന മാനസികമായ പിരിമുറുക്കം വലുതാണ്. വിദ്യഭ്യാസം ശരിയായ രീതിയിൽ നൽകാൻ കഴിയാത്ത അധ്യാപകരുടെ മനസികാവസ്‌ഥയും ദയനീയമാണ്‘ – സ്‌കൂളിലെ അധ്യാപകൻ അബ്‌ദുൽ നാസർ പറയുന്നു.
‘വേഗതയേറിയ ഇന്റർനെറ്റ് നൽകുമെന്നാണ് മിക്ക കമ്പനികളുടെയും പരസ്യം. ഇത് വിശ്വസിച്ചാണ് എല്ലാവരും കണക്ഷൻ എടുക്കുന്നതും. റിലയൻസ് ഗ്രൂപ്പിന്റെ ജിയോ നൽകിയിരുന്ന പരസ്യം ഇന്റർനെറ്റ് വേഗത അടിസ്‌ഥാനമാക്കിയാണ്. അതുകൊണ്ടാണ് വലിയൊരുശതമാനം ആളുകളും ജിയോയിലേക്ക് മാറിയതും. എന്നാൽ, പരസ്യങ്ങളിൽ വാഗ്‌ദാനം ചെയ്‌ത ഇന്റർനെറ്റ് വേഗതയോ മൊബൈൽ നെറ്റ്‌വർക്കോ ഉറപ്പുവരുത്താൻ ജിയോക്കും സാധിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിച്ച് കണക്ഷൻ എടുപ്പിച്ച് മോശം ഗുണനിലവാരമുള്ള സർവീസ് നൽകുന്നതിനെതിരെ കോടതിയിൽ പോകാവുന്നതാണ്. എങ്കിലേ ഇതിനൊക്കെ ശാശ്വതമായ പരിഹാരം ഉണ്ടാകു. ഇത്തരം കമ്പനികൾ നൽകുന്ന വ്യാജവും തെറ്റായതുമായ പരസ്യങ്ങൾ നിരോധിക്കാൻ സർക്കാറും നടപടിയെടുക്കണം‘ – ലീഗൽ എയ്‌ഡ് കൗൺസിൽ സ്‌ഥാപകാംഗവും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ സീനിയർ അഡ്വ. കെവി മോഹനൻ മലബാർ ന്യൂസിനോട് പറഞ്ഞു.
‘ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും ആവശ്യമായ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ വിവിധ സഹായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സ്‌കൂൾ അധികൃതർ നൽകിയിരുന്നു എന്നാണ് അറിഞ്ഞത്. ലിന്റോ ജോസഫ് എംഎൽഎ ഡിജിറ്റൽ ലൈബ്രറിയുടെ ഉൽഘാടനവും നിർവഹിച്ചിരുന്നു. പക്ഷെ, ഇന്റർനെറ്റ് വേഗതയില്ലങ്കിൽ ഇതുകൊണ്ടെന്ത് പ്രയോചനം? നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെ അവകാശമാണ് ഇന്റർനെറ്റ്. പ്രശ്‌നങ്ങൾ എന്തു തന്നെയാണങ്കിലും അതുപരിഹരിച്ച് കുട്ടികളുടെ അവകാശം സംരക്ഷിക്കണം‘ –പ്രദേശവാസിയും സുപ്രഭാതം പത്രത്തിന്റെ സിഇഒയും റസിഡന്റ് എഡിറ്ററുമായ മുസ്‌തഫ മുണ്ടുപാറ പറഞ്ഞു.
മുക്കം നഗരസഭയിലെ നീലേശ്വരം, മാങ്ങാപ്പൊയിൽ, തൂങ്ങുംപുറം, ഇരട്ടക്കുളങ്ങര, മുണ്ടുപാറ, പൂളപ്പൊയിൽ, കാതിയോട്, പൊയിൽ പ്രദേശങ്ങൾ ഉൾപ്പടെ പലയിടത്തും ഇന്റർനെറ്റ് ലഭ്യത വളരെ കുറവാണെന്ന് പ്രദേശവാസികൾ ബോധ്യപ്പെടുത്തുന്നുണ്ട്.
Most Read: മദ്രാസ് ഐഐടിയിൽ മരിച്ച മലയാളി അധ്യാപകന്റെ ആത്‍മഹത്യാ കുറിപ്പ് കണ്ടെത്തി