തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി വിദ്യാർഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്‌ച നടത്തി. വ്യാഴാഴ്‌ച ഇതിന്‍മേല്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുൻപ് പരമാവധി കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് വീടുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഹോമിയോ മരുന്ന് കുട്ടികള്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല; മന്ത്രി പറഞ്ഞു.
ഐസിഎംആര്‍ അംഗീകരിച്ച പാറ്റേണില്‍ വരുന്നതാണ് ഹോമിയോ മരുന്ന്. നമ്മുടെ നാട്ടില്‍ അത് പ്രയോജനപ്പെടുത്തുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നാണെന്നും മന്ത്രി അവകാശപ്പെട്ടു.
നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് സംസ്‌ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയിലായിരിക്കും ക്ളാസ് മുറിയിലെ ക്രമീകരണം. കുട്ടികള്‍ കൂട്ടം ചേരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി ക്ളാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Read Also: നയാപൈസ കൈയ്യിലില്ല, പാസ്‌പോർട്ട് ഇല്ല; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി മോൻസൺ