കോഴിക്കോട്: കോവിഡ് സമ്പർക്ക വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. കർശന ഉപാധികളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ലോക്ക്ഡൗൺ പിൻവലിച്ചാലും നിലവിലെ നിയന്ത്രങ്ങൾക്ക് മാറ്റമുണ്ടാവില്ല. കൃത്യമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ജില്ലയിൽ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുക എന്ന് കളക്ടർ അറിയിച്ചു. യാതൊരു വിധത്തിലുമുള്ള ഒത്തുചേരലുകളും ജില്ലയിൽ അനുവദിക്കുകയില്ല. വാണിജ്യ സ്ഥാപനങ്ങൾക്ക് വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു.
നേരത്തെ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്ന് സമ്പർക്കവ്യാപനം ഒഴിവാക്കാനായിരുന്നു കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ പുതിയ ക്ലസ്റ്ററുകളുടെ രൂപീകരണത്തിൽ കുറവുണ്ടായതും ജില്ലയിലെ രോഗവ്യാപനം താരതമ്യേന നിയന്ത്രണ വിധേയവുകയും ചെയ്ത സാഹചര്യത്തിലുമാണ് ഒഴിവാക്കൽ നടപടി.
കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയോ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുകയോ ചെയ്താൽ ഇളവുകൾ റദ്ദാക്കുകയും ഞായറാഴ്ച ലോക്ക്ഡൗൺ വീണ്ടും നടപ്പിലാക്കുകയും ചെയ്യുമെന്നും കളക്ടർ വ്യക്തമാക്കി. ഇളവുകൾ കണ്ടെയ്ൻമെന്റ്റ് സോണുകൾ ഒഴികെയുള്ള മേഖലകളിൽ മാത്രമായിരിക്കും ബാധകമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച 151 പേർക്കാണ് ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ലോക്ക്ഡൗൺ പിൻവലിച്ചുവെങ്കിലും ജില്ലയിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാവുമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കളക്ടർ വ്യക്തമാക്കി.