കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ പിതാവും അറസ്‌റ്റിൽ. സുനീഷയുടെ ഭർത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്‌റ്റിലായത്. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ വിജേഷിന്റെ മാതാപിതാക്കളെ കൂടി പ്രതിചേർത്തിരുന്നു. വിജേഷിന്റെ അമ്മ പൊന്നു ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം നേടിയിരുന്നു. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്‌മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മർദ്ദനം വ്യക്‌തമാകുന്ന ശബ്‌ദസന്ദേശം പുറത്തു വന്നതോടെയാണ് പോലീസ് നടപടി. കഴിഞ്ഞ മാസം രണ്ടിന് വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് വിജീഷിനെ കസ്‌റ്റഡിയിലെടുത്തത്. ഒരു മാസം മുമ്പാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനീഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജീഷിൽ നിന്നും മർദ്ദനം വ്യക്‌തമാകുന്ന സുനിഷയുടെ ഓഡിയോ പുറത്ത് വന്നിരുന്നു. വിജീഷിന്റെ മാതാപിതാക്കളും സുനീഷയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നുവെന്ന് സുനീഷയുടെ ഓഡിയോയിൽ വ്യക്‌തമാണ്.
കൂടാതെ സുനീഷ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമാണെന്ന് വെളിപ്പെടുത്തി വല്യമ്മ ദേവകിയും രംഗത്തെത്തിയിരുന്നു. സുനീഷയ്‌ക്ക് സ്‌ഥിരമായി ഭർതൃ വീട്ടിൽ നിന്ന് മർദ്ദനം ഏറ്റിരുന്നതായി അവർ വെളിപ്പെടുത്തി. സുനീഷയ്‌ക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിക്കാനോ പോകാനോ സുനീഷയെ അനുവദിച്ചിരുന്നില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വിജീഷും തമ്മിൽ വിവാഹിതരാകുന്നത്.
Read Also: കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്‌ഥയിൽ