കോഴിക്കോട്: ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികളുടെ സുരക്ഷക്കായി നിർമിക്കുന്ന കടല്‍ഭിത്തി കെട്ടാന്‍ ‘മസ്‌ജിദ് മതില്‍’ പൊളിച്ചുനീക്കി വാഹന സൗകര്യം ഒരുക്കി നല്‍കി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റി.
രൂക്ഷമായ കടലാക്രമണം നേരിട്ട ഭാഗങ്ങളില്‍ ഭിത്തി നിർമിക്കുന്നതിന് നിയുക്‌ത ബേപ്പൂര്‍ എംഎൽഎ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് മസ്‌ജിദ് മതില്‍ പൊളിച്ചുനൽകിയത്. അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പള്ളിയുടെ മതിലിന്റെ ഒരുഭാഗം പൊളിച്ച് റോഡ് സൗകര്യമൊരുക്കിയത്.
കഴിഞ്ഞ ദിവസം മഹല്ല് ഖാസിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും എംഎല്‍എയും സ്‌ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. കല്ലെത്തിക്കുവാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ ഖലീല്‍ ബുഖാരി തങ്ങള്‍ മുന്‍കയ്യെടുത്താണ് റോഡ് സൗകര്യമൊരുക്കാനായി ഭിത്തിപൊളിച്ചു നൽകാൻ തീരുമാനിച്ചത്. ഭിത്തിനിർമാണം തീരദേശത്തുള്ള നിരവധി വീട്ടുകാർക്ക് ആശ്വാസം നൽകുന്ന പ്രവർത്തിയാണ്; നേതൃത്വം വിശദീകരിച്ചു.
കടല്‍ക്ഷോഭവും കോവിഡും കാരണമായി ദുരിതമനുഭവിക്കുന്ന തീരദേശ ജനതയുടെ ഭക്ഷണത്തിലേക്ക് മഹല്ല് കമ്മിറ്റി സ്വരൂപിച്ച ആദ്യ ധനസഹായമായ അറുപത്തിരണ്ടായിരം രൂപ ബുഖാരി തങ്ങള്‍, എംഎൽഎക്ക് ഇന്നലെ കൈമാറിയിരുന്നു. വരും ദിവസങ്ങളിലും സാധ്യമാകുന്ന സഹായങ്ങൾ ദുരിതം അനുഭവിക്കുന്നവർക്ക് കേരള മുസ്‌ലിം ജമാഅത്ത് കടലുണ്ടി യൂണിറ്റ് കമ്മിറ്റിയുടെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നല്‍കും; കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Most Read: ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണം; നഷ്‌ടപരിഹാരം നൽകുന്നത് പരിഗണിക്കണം; ഡെൽഹി ഹൈക്കോടതി