അബുദാബി: കൃത്യതയാര്‍ന്ന ബൗളിംഗും കണിശമായ ഫീല്‍ഡിംഗും ചേര്‍ന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കുറഞ്ഞ റണ്‍സില്‍ ഒതുക്കി. എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂരിന് നിശ്‌ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സ് എടുക്കാനേ കഴിഞ്ഞുളളു. ഓപ്പണര്‍മാരുടെ അടക്കം മൂന്ന് വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറാണ് ബംഗളൂര്‍ ബാറ്റിംഗിനെ തകര്‍ത്തത്. ബംഗളൂര്‍ നിരയില്‍ എ ബി ഡിവിലിയേഴ്‌സ് (56) മാത്രമാണ് പൊരുതിയത്.
ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ദേവ്ദത്ത് പടിക്കലിനൊപ്പം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. രണ്ടാം ഓവറില്‍ ജേസണ്‍ ഹോര്‍ഡിംഗിനെ തേഡ്മാനിലേക്ക് കളിക്കാനുള്ള കോഹ്‌ലിയുടെ ശ്രമം പാളി. ഗ്‌ളൗസില്‍ ഉരഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ ശ്രീവൽസ് ഗോസ്വാമി ഇടത്തേക്ക് ഡൈവ് ചെയ്‌ത് കൈയില്‍ ഒതുക്കി. 6 റണ്‍സ് ആയിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.
ആരോണ്‍ ഫിഞ്ചും പടിക്കലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്നെങ്കിലും സന്ദീപ് ശര്‍മയും ഹോള്‍ഡറും ചേര്‍ന്ന് ഇരുവരേയും വരിഞ്ഞു കെട്ടി. കെട്ടു പൊട്ടിക്കാനുള്ള പടിക്കലിന്റെ ശ്രമം ഹോള്‍ഡറിന് രണ്ടാം വിക്കറ്റായി മാറി. പ്രിയം ഗാര്‍ഗിലിന്റെ കൈകളില്‍ അവസാനിക്കുമ്പോള്‍ 1 റണ്‍സായിരുന്നു പടിക്കലിന്റെ സമ്പാദ്യം.
ആരോണ്‍ ഫിഞ്ചും എ ബി ഡിവിലിയേഴ്‌സും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഫിഞ്ചിന്റെ രൂപത്തില്‍ മൂന്നാം വിക്കറ്റ് വീണു. ഷഹ്ബാസ് നദീമിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച ഫിഞ്ച് (32) അബ്‌ദുൾ സമദ് പിടിച്ചാണ് പുറത്തായത്.
പകരക്കാരന്‍ മൊയീന്‍ അലി വന്നതു പോലെ മടങ്ങി. ഫ്രീ ഹിറ്റ് ഷോട്ടിന് ശേഷം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടിയ അലിയെ റഷീദ് ഖാന്‍ നേരിട്ടുള്ള ഏറില്‍ പുറത്താക്കുക ആയിരുന്നു. 8 റണ്‍സ് എടുത്ത ശിവം ദുബെ ഹോള്‍ഡറിന്റെ രണ്ടാം സ്‌പെല്ലില്‍ പുറത്തായി.
ഡേവിഡ് വാര്‍ണര്‍ക്കായിരുന്നു ക്യാച്ച്. നടരാജന്‍ എറിഞ്ഞ 18ആം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ (5) സമദ് പിടിച്ച് പുറത്താക്കി. 42 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ ഡിവിലിയേഴ്‌സിനെ അതേ ഓവറില്‍ നടരാജന്‍ ക്ളീൻ ബൗള്‍ഡ് ചെയ്‌തതോടെ 140 റണ്‍സെങ്കിലും നേടാമെന്ന പ്രതീക്ഷ ബംഗളൂര്‍ ഉപേക്ഷിച്ചു. മുഹമ്മദ് സിറാജ് (10), നവ്ദീപ് സൈനി (9) എന്നിവര്‍ പുറത്താകാതെ നിന്നു.
Read Also: വനിതാ താരങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഒരുങ്ങി അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍