ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന വായു മലിനീകരണത്തിൽ ഡെൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൂടാതെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന് പിന്നാലെ തുടർച്ചയായി നാലാമത്തെ ആഴ്‌ചയാണ് വാദം കേൾക്കുന്നത്. സമയം പാഴാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ വ്യക്‌തമാക്കി. കൂടാതെ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറായിട്ടും പിന്നീട് എന്ത് സംഭവിച്ചു എന്നും കോടതി ആരാഞ്ഞു.
വായു മലിനീകരണത്തിൽ നടപടിയെടുക്കാൻ കേന്ദ്രത്തിനും ഡെൽഹി സർക്കാരിനും 24 മണിക്കൂർ സമയമാണ് കോടതി അനുവദിച്ചിട്ടുള്ളത്. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണങ്ങളായി കേന്ദ്രം കണക്കാക്കുന്ന വ്യാവസായിക, വാഹന മലിനീകരണത്തിനെതിരെ നടപടിയെടുക്കാനാണ് സമയം അനുവദിച്ചത്. കൂടാതെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറന്ന നടപടിയെയും കോടതി വിമർശിച്ചു.
Read also: അകാലിദൾ നേതാവ് മൻജീന്ദർ സിംഗ് സിർസ ബിജെപിയിൽ ചേർന്നു