ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ ‘കൊറോണിൽ’ എന്ന മരുന്നിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. ‘കൊറോണിൽ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അരുദ്ര എഞ്ചിനിയേഴ്സ് നൽകിയ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. 1993 മുതൽ ‘കൊറോണിൽ’ എന്ന പേര് തങ്ങളുടെ കമ്പനിയുടേതാണന്നായിരുന്നു സാനിറ്റൈസർ, രാസവസ്തു നിർമ്മാതാക്കളായ അരുദ്രയുടെ ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ പേര് ഉപയോഗിക്കുന്നതിൽ നിന്നു പതഞ്ജലിയെ വിലക്കാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
നേരത്തെ, ‘കൊറോണിൽ’ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലിക്ക് മദ്രാസ് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. അഞ്ച് ലക്ഷം രൂപ വീതം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും ഗവൺമെന്റ് യോഗ ആൻഡ് നാച്ചുറോപ്പതി മെഡിക്കൽ കോളേജിനും പതഞ്ജലി നൽകണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഈ സ്ഥാപനങ്ങൾ യാതൊരു അവകാശവാദവും ഉന്നയിക്കാതെ ജനങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ജനങ്ങൾക്കിടയിൽ കോവിഡ് ഉയർത്തിയിരിക്കുന്ന ഭീതി പതഞ്ജലി ചൂഷണം ചെയ്യുകയാണെന്നും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മാത്രമാണ് പതഞ്ജലിയുടെ മരുന്നിന് സാധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. മരുന്നിന് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.