ന്യൂഡെൽഹി : മഹാരാഷ്‌ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖും, മഹാരാഷ്‌ട്ര സർക്കാരും സമർപ്പിച്ച ഹരജികൾ തള്ളി സുപ്രീം കോടതി. അഴിമതി ആരോപണത്തിൽ സിബിഐയുടെ അന്വേഷണത്തിന് എതിരെയാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ അനിൽ ദേശ്‌മുഖിന് എതിരെ ഉയർന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും, അതിനാൽ തന്നെ സിബിഐ അന്വേഷണം റദ്ദാക്കാൻ സാധിക്കില്ലെന്നുമാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്.
ജസ്‌റ്റിസ് എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ആരോപണത്തിന്റെ സ്വഭാവവും, ഉൾപ്പെട്ട വ്യക്‌തികളെയും പരിഗണിക്കുമ്പോൾ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെ മഹാരാഷ്‌ട്ര ഹൈക്കോടതി അനുമതി നൽകിയ സിബിഐ അന്വേഷണം റദ്ദാക്കില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കേട്ടുകേൾവിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന അനിൽ ദേശ്‌മുഖിന്റെ വാദം കോടതി തള്ളുകയും ചെയ്‌തു.
മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗാണ് അനിൽ ദേശ്‌മുഖിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. 100 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം അനിൽ ദേശ്‌മുഖിന് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. തുടർന്ന് പരംബീർ സിംഗിന്റെ ഹരജി അംഗീകരിച്ച് കോടതി സിബിഐ അന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു.
Read also : സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; മുന്നറിയിപ്പ്