ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി സുപ്രീം കോടതി. രാജ്യത്ത് ശാസ്‌ത്രീയവും നീതിപൂർവവുമായി ഓക്‌സിജൻ വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം ചികിൽസക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും.
ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളുമായി ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ വ്യക്‌തിപരമായി സംസാരിച്ചു. ഒരാഴ്‌ചക്കുള്ളിൽ ടാസ്‌ക് ഫോഴ്‌സ് നടപടികൾ ആരംഭിക്കും. കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും ടാസ്‌ക് ഫോഴ്‌സ് റിപ്പോർട് സമർപ്പിക്കും.
പശ്‌ചിമ ബംഗാൾ ആരോഗ്യ ശാസ്‌ത്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഭബതോഷ് ബിശ്വാസ്, ഗുഡ്‌ഗാവിലെ മെഡന്ത ഹോസ്‌പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. നരേഷ് ട്രെഹാൻ എന്നിവരും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന രണ്ട് പേരും അംഗങ്ങളാകുന്ന ടാസ്‌ക് ഫോഴ്‌സിൽ ക്യാബിനറ്റ് സെക്രട്ടറി കൺവീനറാകും.
Also Read: ഇന്ധനവില വർധനവിലൂടെ കേന്ദ്രം നടത്തുന്നത് തീവെട്ടിക്കൊള്ള; എ വിജയരാഘവൻ