തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസുകളിൽ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സമർപ്പിച്ച ഹരജിയും, മുഖ്യപ്രതിയായ താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് അലൻ ഷുഹൈബിന് ജാമ്യം അനുവദിച്ചത്. തുടർന്ന് ഈ വിധി റദ്ദാക്കാൻ ഹൈക്കോടതിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് താഹ ഫസൽ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇരു ഹരജികളിലും വാദം കേൾക്കുന്നത്. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും താഹാ ഫസലിനെയും, അലനെയും യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
Read also: കണ്ണൂരിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ