കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കൈവശമുള്ള മിച്ച ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് എംഎല്‍എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവില്‍ കൂടുതല്‍ സാവകാശം തേടി താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം തള്ളിയാണ് കോടതി വിധി.
പിവി അന്‍വറും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ മലപ്പുറം സ്വദേശി കെവി ഷാജി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശ്ശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ എട്ട് മാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഹരജി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെവി ഷാജി കോടതിയലക്ഷ്യ ഹരജി നല്‍കിയത്. മലപ്പുറം, കോഴിക്കോട് കളക്‌ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പിവി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്‌ക്കുന്നതായി അറിയിച്ചിരുന്നു.
Read Also: ഉദ്വേഗം നിറയ്‌ക്കുന്ന രംഗങ്ങൾ; ഫഹദിന്റെ ‘മലയൻകുഞ്ഞ്’ ട്രെയ്‌ലർ കാണാം