മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓരോ സർവേയും വ്യത്യസ്‌ത ഫലമാണ് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സർവേക്ക് സമാനമായി ഇത്തവണയും തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർവേ ഫലങ്ങളിൽ ജനം വഞ്ചിതരാകരുത്. യുഡിഎഫ് വലിയ വിജയം നേടും. സംസ്‌ഥാനത്ത് യുഡിഎഫ് തരംഗമാണുള്ളത്. മെയ് രണ്ടിന് വോട്ടെണ്ണുമ്പോൾ ഇത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സർവേ ഫലങ്ങളെ ആശ്രയിക്കാൻ പാടില്ലെന്ന് പരസ്‌പര വിരുദ്ധമായ സർവേകൾ തന്നെ തെളിയിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇതിന്റെ മറവിൽ കൃതൃമം കാണിക്കാനുള്ള ശ്രമങ്ങളാകാം സർവേകളെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കൗണ്ടിങ് ഏജന്റുമാരെ വഴിതെറ്റിക്കാനും ആത്‌മവിശ്വാസം കുറക്കാനും സർവേ കാരണമാകും. നീതിയുക്‌തമായ തിരഞ്ഞെടുപ്പിന് സർവേകൾ തടസമായി മാറിയിരിക്കുകയാണ്. വോട്ടെണ്ണൽ സമയത്ത് കൃത്രിമം നടക്കാതിരിക്കാൻ യുഡിഎഫ് ഏജന്റുമാർ ജാഗ്രത പുലർത്തണമെന്നും കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചു.
Also Read: സർവേ ഫലം തള്ളി ചെന്നിത്തല; കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും