കൊച്ചി: വിജയ് ബാബു ദുബായില്‍ ഒളിവില്‍ കഴിഞ്ഞ സമയം സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി അതിജീവിതയുടെ വെളിപ്പെടുത്തൽ. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ ഇരിക്കെയാണ് വെളിപ്പെടുത്തലുമായി അതിജീവിത രംഗത്തെത്തിയത്.
പണം വാഗ്‌ദാനം ചെയ്‌ത് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും അതിജീവിത പറഞ്ഞു.
പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. എന്ത് ഡീലിനും തയ്യാറാണെന്ന് പറഞ്ഞിരുന്നു. പൈസ വാങ്ങി വേണമെങ്കില്‍ പരാതി നല്‍കാതിരിക്കാമായിരുന്നു. എന്നാൽ അതല്ല താന്‍ ചെയ്‌തതെന്നും അതിനാണ് താന്‍ കല്ലേറ് വാങ്ങുന്നതെന്നും അതിജീവിത പറഞ്ഞു.
കൂടാതെ താന്‍ പണം ആവശ്യപ്പെട്ടു എന്ന് പറയുന്നതൊക്കെ വ്യാജമാണെന്നും ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും തമ്മില്‍ ഉണ്ടായിട്ടില്ലെന്നും അതിജീവിത വ്യക്‌തമാക്കി. കാശ് വാങ്ങാനാണെങ്കില്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്. വിജയ് ബാബു നിര്‍മാതാവായ സിനിമയില്‍ അഭിനയിച്ചതിന് 20,000 രൂപയാണ് തനിക്ക് ലഭിച്ചത്. ഒരു പുതുമുഖമായതു കൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായത്. വളരെ കഷ്‌ടപ്പെട്ടാണ് ആ സിനിമ ചെയ്‌തത്; അവർ പറഞ്ഞു.
സിനിമയില്‍ കൂടുതല്‍ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാൽസംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാൽസംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഏപ്രില്‍ 22നാണ് നടി വിജയ് ബാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
Most Read: ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം; മുഖ്യമന്ത്രി