കൊൽക്കത്ത: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം ചർച്ച ചെയ്യുന്നതിന് ബിജെപി പശ്‌ചിമ ബംഗാൾ ഘടകം ശനിയാഴ്‌ച കൊൽക്കത്തയിൽ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. വ്യക്‌തിപരമായ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത് എന്നാണ് സുവേന്ദുവിന്റെ പ്രതികരണം.
സുവേന്ദു അധികാരിയെ കൂടാതെ കേന്ദ്രമന്ത്രി ശന്തനു താക്കൂറും യോഗം ഒഴിവാക്കി. “വ്യക്‌തിപരമായ ചില ജോലികൾ ഉള്ളതിനാൽ യോഗത്തിൽ പങ്കെടുക്കാൻ ആകില്ലെന്ന് സുവേന്ദു അധികാരി അറിയിച്ചിരുന്നു. ഇന്നലെ തന്നെ അറിയിപ്പ് കിട്ടിയിരുന്നു,”- സുകാന്ത മജുംദാർ പറഞ്ഞു.
അതേസമയം, യോഗത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ, അദ്ദേഹത്തിന്റെ മുൻഗാമിയായ ദിലീപ് ഘോഷ്, ലോക്കറ്റ് ചാറ്റർജി, അമിത് മാളവ്യ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) മുൻ നേതാവ് ദിനേഷ് ത്രിവേദി എന്നിവരുൾപ്പടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
അടുത്തിടെ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ശതമാനം കുറഞ്ഞതാണ് യോഗത്തിൽ ചർച്ചയായ പ്രധാന വിഷയം. 2021ലെ പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയ അസാധാരണ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ, കൊൽക്കത്തയിൽ ഉൾപ്പടെയുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ കുറഞ്ഞതായാണ് കാണുന്നത്.
‘തൃണമൂൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള രഹസ്യസഖ്യത്തിന്റെ’ ഫലമാണ് ബിജെപി വോട്ട് വിഹിതത്തിലെ ഇടിവ് എന്ന് പശ്‌ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ അവകാശപ്പെട്ടു.
Most Read: പിന്നോട്ടില്ല, ലക്ഷ്യം നേടുന്നത് വരെ യുദ്ധം; മുന്നറിയിപ്പ് നൽകി പുടിൻ