മോസ്‌കോ: സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുക്രൈന് മേൽ വ്യോമപാതാ നിരോധനം ഏർപ്പെടുത്തിയാൽ സംഘർഷം കൂടുതൽ വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
യുക്രൈനിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പുടിൻ പറഞ്ഞു. ലക്ഷ്യം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും പുടിൻ നിലപാട് വ്യക്‌തമാക്കി. നാറ്റോ വ്യോമപാത നിരോധനം ഏർപ്പെടുത്തണമെന്ന് നേരത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലൻസ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ യുദ്ധവിമാനങ്ങൾ തടയുന്നതിനായിരുന്നു ഇത്. നാറ്റോ ഇത് തള്ളുകയും ചെയ്‌തിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പുടിന്റെ മുന്നറിയിപ്പ്. ഇനിയും കൂടുതൽ ഉപരോധങ്ങൾ റഷ്യക്ക് മേൽ ഏർപ്പെടുത്തിയാൽ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും പുടിൻ വ്യക്‌തമാക്കി. അതേസമയം, ഇന്ന് രാവിലെ റഷ്യ താൽകാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. മരിയുപോൾ, വൊൾനോവാഹ എന്നീ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു വെടിനിർത്തൽ പ്രഖ്യാപനം.
എന്നാൽ, മരിയുപോളിൽ വെടിനിർത്തൽ പ്രാവർത്തികമായില്ല എന്നാണ് യുക്രൈൻ അധികൃതർ പറയുന്നത്. ഈ മേഖലയിൽ ആളുകളെ ഒഴിപ്പിച്ച് കൊണ്ടുപോകുന്ന പാതയിലടക്കം റഷ്യൻ സൈന്യം തുടർച്ചയായി ഷെല്ലാക്രമണം നടത്തുന്നുവെന്നും യുക്രൈൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ഒഴിപ്പിക്കൽ ദൗത്യം യുക്രൈൻ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Most Read: ‘പെട്രോൾ ടാങ്ക് നിറയ്‌ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി