കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ പൂർബ മിഡ്‌നാപൂർ ജില്ലയിലെ മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ പോലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ സഹോദരനെയും പ്രതി ചേർത്തിട്ടുണ്ട്.
കാന്തി മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കാന്തി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. 2021 മെയ് 29ന് മുനിസിപ്പാലിറ്റി ഗോഡൗൺ ബലപ്രയോഗത്തിലൂടെ തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ കടത്തിയെന്നാണ് പരാതി. സുവേന്ദു അധികാരിയുടെയും മുൻ മുനിസിപ്പൽ ചീഫ് സൗമേന്ദു അധികാരിയുടെയും നിർദ്ദേശ പ്രകാരമാണ് ആളുകൾ സാധനങ്ങൾ കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു.
ഈ സാധനങ്ങൾ മുനിസിപ്പാലിറ്റി തൃണമൂൽ കോൺഗ്രസിന് കൈമാറിയെന്നായിരുന്നു നേരത്തെ ബിജെപിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സാധനങ്ങൾ കടത്തുന്നതിന് കേന്ദ്ര സേനയെ ബിജെപി നേതാക്കൾ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ, സംഭവത്തോട് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വഞ്ചനാകുറ്റത്തിന് അധികാരിയുടെ സഹായിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത അതേ ദിവസം തന്നെയാണ് മോഷണക്കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. 2019ൽ ജലസേചന, ജലപാത മന്ത്രാലയത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഒരാളെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് സുവേന്ദു അധികാരിയുടെ സഹായി രാഖൽ ബേരയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് ലക്ഷം രൂപ നൽകിയെങ്കിലും ജോലി ലഭിച്ചില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.
Also Read: ലക്ഷദ്വീപ് സ്വദേശികൾ അല്ലാത്തവർ ഉടൻ ദ്വീപിൽ നിന്ന് മടങ്ങണം; ഉത്തരവ് പുറത്തിറങ്ങി