കൊൽക്കത്ത: ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ്. കോണ്ടായി മുന്‍സിപ്പാലിറ്റി സ്‌ഥാനാര്‍ഥി പട്ടികയില്‍ തന്റെ സഹോദരന്‍ സൗമേന്ദു അധികാരി ഉള്‍പ്പെടാത്തതില്‍ സുവേന്ദുവിന് കടുത്ത അമര്‍ഷമുണ്ടെന്നും ബിജെപിയില്‍ സുവേന്ദു അധികാരിക്ക് തുടരാൻ സാധിക്കില്ല എന്നതിന്റെ സൂചനകള്‍ ലഭിച്ചെന്നും കുനാല്‍ ഘോഷ് പറഞ്ഞു.
കോണ്ടായി മുന്‍സിപ്പാലിറ്റിയിലെ മുന്‍ ചെയര്‍മാനായ സഹോദരൻ സൗമേന്ദു അധികാരിക്ക് സീറ്റ് നല്‍കാത്തതിനാല്‍ സുവേന്ദു ബിജെപിയോട് ഇടഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തെത്തിയ സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. അതേസമയം സുവേന്ദു തിരികെ വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ചില ചര്‍ച്ചകള്‍ നടന്നെന്നും കുനാല്‍ കൂട്ടിച്ചേര്‍ത്തു.
മമത ബാനര്‍ജിയുടെ അനുയായിയും ബംഗാൾ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2020 ഡിസംബറിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. പിന്നാലെ സഹോദരന്‍ സൗമേന്ദു അധികാരിയും തൃണമൂല്‍ വിട്ടു. എന്നാലിപ്പോൾ കോണ്ടായി മുന്‍സിപ്പാലിറ്റിയിൽ സൗമേന്ദുവിന് സീറ്റ് നല്‍കാത്തതോടെ നാല് പതിറ്റാണ്ടായി മുന്‍സിപ്പാലിറ്റി ഭരിച്ചിരുന്ന അധികാരി കുടുംബത്തിന് ഭരണം കിട്ടില്ലെന്നതിൽ സംശയമില്ല.
Read also: ഹിജാബ് വിഷയം; അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി