കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച മെസേജുകളാണ് പുറത്തായത്. സ്വപ്‌നയുടെ പണമിടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോട് കൂടിയായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ശിവശങ്കർ നേരത്തെ പറഞ്ഞിരുന്നത്.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് ചാറ്റ് വിവരങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കിയത്. വാട്‍സ് ആപ് വിവരങ്ങൾ അനുസരിച്ച് സ്വപ്‌നയെ മുന്നിൽ നിർത്തി ശിവശങ്കറാണ് പണമിടപാട് നടത്തിയതെന്ന് ഇ.ഡി കോടതിയിൽ വ്യക്‌തമാക്കി.
Also Read: മുന്നാക്ക സംവരണം യാഥാർഥ്യമാക്കി സംസ്‌ഥാന സർക്കാർ
2018 മുതൽ ശിവശങ്കറും വേണുഗോപാലും പരസ്‌പരം അയച്ച മെസേജുകളുടെ പൂർണ വിവരങ്ങൾ ഇ.ഡി കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വപ്‌നക്ക് വേണ്ടി ലോക്കറിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്‍സ് ആപിൽ ചർച്ച ചെയ്‌തിട്ടുണ്ട്. നിക്ഷേപം കൈകാര്യം ചെയ്യേണ്ട രീതികളെല്ലാം ശിവശങ്കർ വേണുഗോപാലിനോട് ചോദിക്കുന്നുണ്ടായിരുന്നു.
35 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെ കുറിച്ച് ഇ.ഡി ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. വേണുഗോപാലുമായി പണമിടപാടിനെ കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നുതന്നെയാണ് മറുപടി പറഞ്ഞത്. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരങ്ങളിൽ നിന്ന് എല്ലാം ശിവശങ്കറിന്റെ അറിവോട് കൂടിയായിരുന്നു എന്ന കാര്യം വ്യക്‌തമാണ്. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളും ഇ.ഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.