തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്‌ഞ പന്തലിൽ 240 കസേരകൾ മാത്രമാകും ഉണ്ടാകുക. അധികം ആളുകൾ ചടങ്ങിലേക്ക് എത്തിയാൽ മാത്രം ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടും.
ഇന്ന് വൈകീട്ട് മൂന്നരക്കാണ് സത്യപ്രതിജ്‌ഞ നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്‌ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സത്യപ്രതിജ്‌ഞ ചടങ്ങ് നടത്തുന്നതിന് എതിരെ നിരവധിപേർ രംഗത്ത് വന്നിരുന്നു. ചടങ്ങ് ഓൺലൈനായി നടത്തണമെന്നാണ് വിമർശകരുടെ നിലപാട്. എന്നാൽ ചടങ്ങ് നേരത്തെ നിശ്‌ചയിച്ചതുപോലെ തന്നെ നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇടതുമുന്നണി.
സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്‌ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി പറഞ്ഞു. നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ തന്നെയാണോ ചടങ്ങിനെത്തുന്നതെന്ന് ഉറപ്പുവരുത്തണം. നിലവിലെ കോവിഡ് സാഹചര്യങ്ങൾ മറക്കരുതെന്നും കോടതി ചൂണ്ടികാണിച്ചു.
Read also: തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല