ന്യൂഡെല്‍ഹി: തബ്ലീഗ് ജമാഅത്തുകാരായ വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കും. അതിനു മുന്നോടിയായി നിസാമുദ്ദീനിലെ തബ്ലീഗ് ആസ്‌ഥാനത്ത് വന്നതിന്റെ പേരില്‍ വിസാ ചട്ടലംഘനത്തിന് കോടതി നടപടി നേരിടുന്ന വിദേശികളായ തബ്ലീഗ് ജമാഅത്തുകാരുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും വിചാരണ കോടതികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്‌റ്റിസുമാരായ എഎം ഖന്‍വില്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ചാണ് വിചാരണ കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കേസുകള്‍ പെട്ടന്ന് തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യമെടുത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി നേരത്തെയും വിചാരണ കോടതികളോട് വിസാ ചട്ടലംഘനത്തിന് കോടതി നടപടി നേരിടുന്നവരുടെ വിചാരണ തീര്‍പ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. തബ്ലീഗ് ജമാഅത്തുകാരായ 3500ഓളം വിദേശികള്‍ വിസാ ചട്ടലംഘനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അവരെ കരിമ്പട്ടികയില്‍ പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്ക് എതിരെയാണ് 34 വിദേശ പൗരൻമാർ ചേർന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
Read also: തൊഴിൽ നിയമ കരട് പുറത്തിറക്കി; രാത്രി ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരുടെ സമ്മതം നിർബന്ധം