കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹാ ഫസലിന് ജാമ്യം റദ്ദാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് അലന്‍ ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന്‍ തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടില്‍ താഹയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്.
ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു എന്നും, താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല, സഹോദരനാണെന്നും അലന്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റബര്‍ 9നാണ് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. തെളിവുകള്‍ പരിശോധിക്കാതെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎ ഹരജിയില്‍ പറഞ്ഞത്. താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കാൻ ഉത്തരവിട്ടു എങ്കിലും അലന്‍ ഷുഹൈബില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്‌തമായ തെളിവ് അല്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്.
Read also: ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി