ജയ്‌പൂർ: താജ്‌മഹൽ സ്‌ഥിതിചെയ്യുന്ന ഭൂമി ജയ്‌പൂര്‍ രാജ കുടുംബത്തിന്റേതെന്ന് ബിജെപി എംപി ദിയ കുമാരി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്‌മഹൽ പിടിച്ചെടുത്തതാണെന്നും ഇവര്‍ ആരോപിച്ചു. പഴയ ജയ്‌പൂര്‍ രാജകുടുംബത്തിലെ അംഗമാണ് രാജസ്‌ഥാനിലെ രാജ്സമന്ദ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി. താജ്‌മഹല്‍ നിര്‍മിച്ചിരിക്കുന്നത് ജയ്‌പൂര്‍ രാജകുടുംബത്തിന്റെ ഭൂമിയിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും ബിജെപി എംപി അവകാശപ്പെട്ടു.
താജ്‌മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യമുന്നയിച്ച് യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് രജ്‌നീഷ് സിംഗ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് എംപിയുടെ ആരോപണം.
‘കേസ് ഇപ്പോള്‍ കോടതിയിലാണ്. താജ് മഹല്‍ ഭൂമി ജയ്‌പൂർ രാജകുടുംബത്തിന്റെ സ്വന്തമാണ് എന്നുള്ളത് ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി തങ്ങളുടെതാണെന്ന് ഞാന്‍ പറയുന്നില്ല. അന്നത്തെ സാഹചര്യം എന്തായിരുന്നുവെന്ന് എനിക്കറിയില്ല. എന്നാല്‍ ഇതുസംബന്ധിച്ച തങ്ങളുടെ കൈവശമുള്ള രേഖകളോ മറ്റു തെളിവുകളോ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കും’- ദിയ കുമാരി പറഞ്ഞു.
താജ്‌മഹലിനുള്ളില്‍ ധാരാളം മുറികള്‍ സീല്‍ ചെയ്‌ത അവസ്‌ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.
Read also: ശ്രീലങ്കയ്‌ക്ക് സാമ്പത്തിക സഹായം, സൈന്യത്തെ അയക്കില്ല; ഇന്ത്യൻ ഹൈക്കമ്മീഷൻ