ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികള്‍ തുറന്ന് കാണണമെന്ന ബിജെപി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ഹരജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ഡികെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് രജ്‌നീഷ് സിംഗാണ് ഹരജി നല്‍കിയത്. ഹിന്ദു ആരാധനക്കുള്ള വിഗ്രഹങ്ങളോ മറ്റ് അനുബന്ധ വസ്‌തുക്കളോ അടച്ചിട്ട 20 മുറികളില്‍ ഉണ്ടോയെന്ന് കണ്ടെത്തണമെന്നും, മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നൽകണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയത്.
വിഷയം ഗവേഷകരുടെ പരിധിയില്‍ വരുന്നതാണെന്നും ചരിത്രപരമായ വിഷയങ്ങളില്‍ വിധി പറയുന്നത് ഹരജിയുടെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്‌തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഹരജി തള്ളുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, താജ്‌മഹൽ സ്‌ഥിതിചെയ്യുന്ന ഭൂമി ജയ്‌പൂര്‍ രാജ കുടുംബത്തിന്റേതെന്ന് അവകാശപ്പെട്ട് ബിജെപി എംപി ദിയ കുമാരി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്‌മഹൽ പിടിച്ചെടുത്തതാണെന്നും പഴയ ജയ്‌പൂര്‍ രാജകുടുംബത്തിലെ അംഗമായ ദിയ കുമാരി പറഞ്ഞിരുന്നു. താജ്‌മഹല്‍ നിര്‍മിച്ചിരിക്കുന്നത് ജയ്‌പൂര്‍ രാജകുടുംബത്തിന്റെ ഭൂമിയിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.
Read also: തട്ടിപ്പുകേസ്; വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടുന്നതിന് മുൻഗണന നൽകണമെന്ന് കോടതി