കാബൂൾ: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീറിന് നേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രിയിലാണ് താലിബാൻ തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് താലിബാനെതിരായ പ്രതിരോധ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന അഹ്‌മദ് മസൂദിന്റെ വക്‌താവ് ഫഹീം ദാഷ്‌തി പറഞ്ഞു. പഞ്ച്‌ഷീർ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ എട്ടോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
“ഞങ്ങൾ പോരാടുന്നത് ഒരു പ്രവിശ്യക്ക് വേണ്ടി മാത്രമല്ല, മുഴുവൻ അഫ്‌ഗാനിസ്‌ഥാന് വേണ്ടിയാണ്. അഫ്‌ഗാനിലെ സ്‌ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്,”- ഫഹീം ദാഷ്‌തി പറഞ്ഞു.
അഫ്‌ഗാനിസ്‌ഥാനിലെ 20 വര്‍ഷത്തെ സംഘര്‍ഷഭരിതമായ സേവനം അസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പിൻവാങ്ങിയതിന് പിന്നാലെയാണ് പഞ്ച്‌ഷീറിന് നേരെ താലിബാൻ ആക്രമണം നടത്തിയത്. ഞായറാഴ്‌ച പഞ്ച്‌ഷീറിലെ ഇന്റർനെറ്റ് സേവനം താലിബാൻ റദ്ദാക്കിയിരുന്നു. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മുൻ ഉപരാഷ്‌ട്രപതി അമറുള്ള സലേയുടെ ട്വീറ്റുകൾ തടയുന്നതിനു വേണ്ടിയുള്ള നടപടിയായാണ് ഇതിനെ പലരും കാണുന്നത്.
മുൻ അഫ്‌ഗാനിസ്‌ഥാൻ പ്രസിഡണ്ട് അഷ്റഫ് ഘനി രാജ്യം വിട്ടുപോയതിനു ശേഷം രാജ്യത്തെ ഭരണഘടനയനുസരിച്ച് അഫ്‌ഗാന്റെ നിയമാനുസൃത സംരക്ഷക പ്രസിഡണ്ടാണ് താനെന്ന് അമറുള്ള സലേ സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സലേയുടെ നേതൃത്വം അമേരിക്കയടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്‌ട്ര സഭയും ഇതുവരെയും അംഗീകരിച്ചിട്ടില്ല.
അഫ്‌ഗാനിസ്‌ഥാൻ പ്രവിശ്യയായ പഞ്ച്‌ഷീർ മാത്രമാണ് ഇതുവരെ താലിബാന് മുന്നിൽ കീഴടങ്ങാത്ത ഒരേയൊരു പ്രവിശ്യ. നിരവധി താലിബാൻ ഭീകരവാദികൾ പഞ്ച്ഷീറിൽ ഒത്തുകൂടിയിട്ടുണ്ട്. അഫ്‌ഗാൻ വിമത കമാൻഡർ അഹ്‌മദ് ഷാ മസൂദിന്റെ മകൻ അഹ്‌മദ് മസൂദ് ഇപ്പോൾ അമറുള്ള സലേക്കൊപ്പം പഞ്ച്‌ഷീർ താഴ്‌വരയിലാണ് ഉള്ളത്.
Most Read: കോവിഡ് പ്രതിരോധ സാമഗ്രികളുമായി ഇന്ത്യയുടെ ഐഎൻഎസ് ഐരാവത് വിയറ്റ്‌നാമിൽ