ഹോചിമിൻ സിറ്റി: മിഷൻ സാഗറിന്റെ ഭാഗമായി ഐഎൻഎസ് ഐരാവത് തിങ്കളാഴ്‌ചയോടെ കോവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി പോർട്ടിൽ എത്തി. അഞ്ച് ഐഎസ്ഒ കണ്ടെയ്‌നറുകളിലായി 100 മെട്രിക് ടൺ ദ്രാവക മെഡിക്കൽ ഓക്‌സിജനും, 10 എൽപിഎം ശേഷിയുള്ള 300 ഓക്‌സിജൻ സാന്ദ്രീകരണ ഉപകരണങ്ങളുമായാണ് കപ്പൽ വിയറ്റ്നാമിലെ തീരത്ത് നങ്കൂരമിട്ടത്.
വിയറ്റ്നാം സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഇവ എത്തിച്ചു നൽകിയത്. വിശാഖപട്ടണം ആസ്‌ഥാനമായുള്ള കിഴക്കൻ നാവിക കമാൻഡിന് കീഴിൽ തദ്ദേശീയമായി നിർമിച്ച കപ്പലാണ് ഐഎൻഎസ് ഐരാവത്. നിലവിൽ തെക്കുകിഴക്കൻ ഏഷ്യയിൽ കോവിഡ് ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനായാണ് ഐഎൻഎസ് ഐരാവത് നിയോഗിക്കപ്പെട്ടത്.
ഓഗസ്‌റ്റ് 24ന് ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയിലെ തൻജംഗ് പ്രിയോക് തുറമുഖത്ത് പ്രവേശിച്ച കപ്പൽ ഇന്തോനേഷ്യ സർക്കാർ ആവശ്യപ്പെട്ട പ്രകാരം 10 ദ്രാവക മെഡിക്കൽ ഓക്‌സിജൻ കണ്ടെയ്‌നറുകൾ കൈമാറിയിരുന്നു.
സാഗർ (സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് ഫോർ ഓൾ ഇൻ ദി റീജിയൺ) എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ നാവികസേന മേഖലയിലെ രാജ്യങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുള്ള ചുമതല ഐഎൻഎസ് ഐരാവതിന് തന്നെയാണ്.
Read Also: അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ