ചെന്നൈ: കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ ഹിന്ദിവാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബിജെപി. ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
‘ഒരു ഭാഷ പഠിച്ച് ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ട സാഹചര്യമൊന്നുമില്ല. തൊഴില്‍ സംബന്ധമായോ ഉപജീവന പ്രശ്‌നങ്ങളോ ഉള്ളപ്പോള്‍ ഒരാള്‍ക്ക് ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാം,’ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ വ്യക്‌തമാക്കി. തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും എല്ലാവരും അവരുടെ പ്രാദേശിക ഭാഷകളില്‍ പഠിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
തമിഴിന് പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‍ണന്‍ പറഞ്ഞു. ഒരു ഭാഷയെയും വെറുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ് മാതൃഭാഷയാണെന്നും ഭാഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്നും ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി നാഗരാജന്‍ പറഞ്ഞു. ഒരു ഭാഷയും പഠിക്കുന്നതില്‍ നിയന്ത്രണമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇംഗ്ളീഷിനു പകരം ഹിന്ദിയില്‍ സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉയർന്നിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനെതിരായ കടന്നാക്രമണമാണ് അമിത് ഷായുടെ ആഹ്വാനമെന്നായിരുന്നു ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിന്റെ പ്രതികരണം.
Most Read: ആദ്യ ദിനത്തിൽ തന്നെ ‘ബീസ്‌റ്റി’ന്റെ വ്യാജപതിപ്പും പുറത്തിറങ്ങി