ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ നിർണായക ഭാവിയറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതീക്ഷയോടെ മുന്നണികൾ. എക്‌സിറ്റ് പോളുകൾ വിജയം പ്രവചിച്ചതിന്റെ ആത്‌മവിശ്വാസത്തിലാണ് ഡിഎംകെ മുന്നണി. 2016ൽ എട്ടിൽ 5 എക്‌സിറ്റ് പോളുകളെയും നിഷ്‌പ്രഭമാക്കി കൊണ്ട് വിജയം നേടിയ പ്രതീക്ഷയിലാണ് അണ്ണാ ഡിഎംകെ.
സർവേ പ്രവചനങ്ങൾ ശരിവെച്ച് 160ലേറെ സീറ്റുകളോടെ 10 വർഷത്തിന് ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയാൽ പുതിയൊരു ചരിത്രം തന്നെയാകും കുറിക്കുക. 1996ന് ശേഷം ആദ്യമായി ഒറ്റക്ക് കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡിഎംകെ കടന്നേക്കും. അതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്‌ഥാനം ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈവശമാകും.
ഡിഎംകെയുടെ കൂട്ടുപിടിച്ച് കോൺഗ്രസ് മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നാണ് സൂചന. 20ലേറെ സീറ്റുകൾ നേടുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. സഖ്യത്തിലെ മറ്റു കക്ഷികളായ സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് കക്ഷികൾക്കും ഡിഎംകെ അനുകൂല തരംഗത്തിന്റെ ഗുണം ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള നേതാക്കളുടെ തുടർച്ചയായ പ്രചാരണ പരിപാടികൾ ബിജെപിക്ക് നേട്ടമായോ എന്നും രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നു. തമിഴകത്ത് ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം പാഴാകുമെന്ന സൂചനയാണ് എക്‌സിറ്റ് പോളുകളിൽ നിന്ന് ലഭിക്കുന്നത്.
Also Read: ‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ