ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ. നിയമഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
‘ജനാധിപത്യ മൂല്യങ്ങളുള്ള ഒരു രാജ്യമെന്ന നിലയിൽ സമൂഹത്തിലെ എല്ലാ തരം ആളുകളെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പൗരത്വ നിയമഭേദഗതി അഭയാർഥികളെ പരിഗണിക്കുന്നതല്ല, മതത്തിന്റെ പേരിൽ അവരെ വിഘടിപ്പിക്കുന്നതാണ്. രാജ്യത്തെ ഐക്യവും വർഗയോജിപ്പും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയാണ്’- സ്‌റ്റാലിൻ പറഞ്ഞു.
2019ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്‌ഞാപനം ഇറക്കുകയും ചെയ്‌തു. 2020 ജനുവരി 10 മുതൽ വിജ്‌ഞാപനം പ്രാബല്യത്തിലായി. കഴിഞ്ഞ മെയ് മാസത്തിൽ മുസ്‌ലിം ഇതര വിഭാഗങ്ങളിലെ അഭയാർഥികളിൽ നിന്ന് കേന്ദ്രസർക്കാർ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു.
ഹിന്ദു, സിഖ്, ക്രിസ്‌ത്യൻ, ജൈന, ബുദ്ധ, പാർസി വിഭാഗത്തിൽപ്പെട്ട അഭയാർഥികൾക്ക് അപേക്ഷ നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രായലം ഇറക്കിയ ഉത്തരവിൽ വ്യക്‌തമാക്കി. 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയവർക്കായിരുന്നു അപേക്ഷിക്കാൻ അവകാശം ഉണ്ടായിരുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ അല്ലെന്ന് ആയിരുന്നു കേന്ദ്ര നിലപാട്.
Also Read: റാബി വിളകളുടെ താങ്ങുവില ഉയർത്തി; കേന്ദ്രസർക്കാർ