ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജല്ലിക്കട്ട് നടത്താന്‍ അനുവാദം നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പൊങ്കല്‍ ഉല്‍സവം പ്രമാണിച്ചു തമിഴ്നാട്ടില്‍ നടക്കുന്ന മല്‍സരമാണ് ജല്ലിക്കട്ട്. ജല്ലിക്കട്ടിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയുന്നതിന് വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ട് മാത്രമേ ജല്ലിക്കട്ട് നടത്താന്‍ പാടുള്ളൂ എന്നാണ് ഉത്തരവില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു മല്‍സരത്തില്‍ കാളയെ തളക്കാനായി 300 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്നും, ‘എരുതു വിടും വിഴാ’ എന്ന ചടങ്ങില്‍ 150 കര്‍ഷകരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ മൽസരത്തിന്റെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്ന സ്‌ഥലത്ത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പകുതി ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂ. മൽസരത്തില്‍ പങ്കെടുക്കുന്ന എല്ലാ ആളുകളും കോവിഡ് പരിശോധനക്ക് വിധേയരാകുകയും, മാസ്‌ക് ധരിക്കുകയും വേണം. ഒപ്പം തന്നെ മൽസരം നടക്കുന്ന സ്‌ഥലത്തേക്ക് പ്രവേശിപ്പിക്കുന്ന എല്ലാവരെയും തെര്‍മല്‍ സ്‌കാനിംഗ് പരിശോധന നടത്തിയതിന് ശേഷം മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ മാട്ടുപ്പൊങ്കല്‍ ഉൽസവത്തിന്റെ ഭാഗമായി മൂന്നാം ദിവസം നടത്തുന്ന മല്‍സരമാണ് ജല്ലിക്കട്ട്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കല്‍ തമിഴ്നാട്ടിലെ വിളവെടുപ്പ് ഉല്‍സവമാണ്. കാളകളെ തളക്കുന്ന ഈ മല്‍സരയിനം മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും, ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ധാരാളം മൃഗസ്‌നേഹികള്‍ നിരവധി തവണ കോടതികളില്‍ കയറിയിറങ്ങിയിട്ടുണ്ട്.
Read also : വിജയപാതയില്‍ തിരിച്ചെത്താന്‍ ഗോവയും വിജയക്കുതിപ്പ് തുടരാന്‍ ജംഷെഡ്‌പൂരും ഇന്ന് നേര്‍ക്കുനേര്‍