മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ. ബോട്ട് ഉടമയെ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും ഈ ബോട്ട് നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡെക്കിൽ കയറ്റിയും സർവീസ് നടത്തിയിട്ടുണ്ടെന്നും ദിനേശൻ പോലീസിൽ മൊഴി നൽകി.
അതേസമയം, സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്‌തു. അതിനിടെ, അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. ഉദ്യോഗസ്‌ഥ തലത്തിൽ എന്തൊക്കെ തരത്തിലുള്ള സഹായങ്ങൾ ലഭിച്ചു എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത വരുത്താൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.
നാസറിപ്പോൾ തിരൂർ സബ്‌ജയിലിലാണ്. താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്‌ത്രീയമായി കുത്തിനിറച്ചു കേറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോട്ടിന്റെ ഡെക്കിൽ പോലും നിയമവിരുദ്ധമായി ആളുകളെ കയറ്റി. ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല.
താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. ജസ്‌റ്റിസ് വികെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്‌ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
Most Read: സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; അഞ്ചുപേർ അറസ്‌റ്റിൽ