താനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്‌ത് തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസങ്ങളെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി . തിങ്കളാഴ്‌ച ഉൽഘാടനം ചെയ്‌ത് തുറന്നെങ്കിലും ചൊവ്വാഴ്‌ച രാവിലെ അധികൃതർ ഇടപെട്ട് ഹാർബർ മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചു.
നിർമാണത്തിനിടെ ബീമുകൾക്ക് മുട്ട് നൽകിയ കമ്പികൾ മാറ്റുന്നതിന് വേണ്ടിയാണ് ഹാർബർ താൽക്കാലികമായി അടച്ചതെന്ന് വി അബ്‌ദുറഹ്‌മാൻ എംഎൽഎ. പറഞ്ഞു. ജോലികൾ പൂർത്തീകരിക്കാതെയാണ് ഉൽഘാടനം ചെയ്യുന്നതെന്ന് പറഞ്ഞ് നേരത്തെ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു. സംസ്‌ഥാനത്തെ മറ്റു രണ്ട് ഹാർബറുകളോടൊപ്പമാണ് താനൂരിലും കഴിഞ്ഞ ദിവസം ഉൽഘാടനം നടന്നത്.
ഉൽഘാടന ദിവസം താനൂരിലെത്തിയ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചിരുന്നു. ജോലികൾ പൂർത്തിയാക്കാതെ ചടങ്ങ് നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു മന്ത്രിയെ തടയാനെത്തിയത്.
താനൂർ ഹാർബറിന്റെ അടിസ്‌ഥാന സൗകര്യങ്ങളായ അഡ്‌മിനിസ്‌ട്രേഷൻ ബിൽഡിങ്, വർക്ക് ഷോപ്പ്, ഗെയ്റ്റ് ഹൗസ്, ശൗചാലയ ബ്ളോക്ക്, വല നിർമാണശാല, ട്രീറ്റ്‌മെന്റ് പ്ളാന്റ്, ഷോപ്പിങ് ബിൽഡിങ്, ഗിയർ ഷെഡ്, കാന്റീൻ, ചുറ്റുമതിൽ, മൽസ്യ വിപണനത്തിന് സൗകര്യമായ പാർക്കിങ് ഏരിയ, വൈദ്യുതീകരണം, ലൈറ്റ് ഹൗസ്, ഗ്രീൻബെൽറ്റ് തുടങ്ങിയ ഒരു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഈ പ്രവൃത്തികൾ ചെയ്യാൻ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Read Also: സ്വത്ത് കൈമാറ്റം; മാതാപിതാക്കളെ സംരക്ഷിക്കാൻ പ്രത്യേക വ്യവസ്‌ഥ വേണമെന്ന് തമിഴ്‌നാട് ഹൈക്കോടതി