ന്യൂഡെൽഹി: ജൂലൈ മാസം മാത്രം 51,981 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് ടാറ്റ മോട്ടോഴ്‌സ്. കോവിഡ് വ്യാപനം നേരിയ തോതിൽ കുറഞ്ഞതോടെയാണ് കമ്പനിയുടെ വാഹന വിൽപന വൻതോതിൽ വർധിച്ചത്. ഇന്നാണ് ഇത് സംബന്ധിച്ച റിപ്പോർട് ടാറ്റ പുറത്തുവിട്ടത്. 2020 ജൂലൈയിൽ വിറ്റ 27,024 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ആകെ 92 ശതമാനത്തിന്റെ വർധനവാണ് കമ്പനിക്ക് നേടാൻ കഴിഞ്ഞത്.
അതേസമയം, സമീപഭാവിയിൽ മൊത്തം യാത്രാവാഹന വിൽപനയുടെ 25 ശതമാനം വരെ വൈദ്യുത വാഹനങ്ങളാക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ദിവസം കമ്പനി ചെയർമാൻ അറിയിച്ചിരുന്നു. നിലവിൽ ഇത് രണ്ട് ശതമാനം മാത്രമാണ്. കമ്പനിയുടെ 76ആം വാർഷിക പൊതുയോഗത്തിലാണ് ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇക്കാര്യം അറിയിച്ചത്.
2025ന് മുൻപായി യാത്രാവാഹന വിഭാഗത്തിൽ പത്ത് വൈദ്യുത വാഹന മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റ പവറുമായി ചേർന്ന് 25 നഗരങ്ങളിലായി 10,000 ചാർജിങ് സ്‌റ്റേഷനുകളും ഒരുക്കും. ബാറ്ററി നിർമാണശാലയും ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങളും കമ്പനിയുടെ വരുംകാല ലക്ഷ്യങ്ങളിലുണ്ട്.
Read Also: ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ