ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ. ബ്രിട്ടനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാന നാലിൽ ഇടംപിടിച്ചത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയുടെ സെമിഫൈനലിലേക്ക് കടന്നത്.
മൽസരത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യക്ക് വേണ്ടി ദില്‍പ്രീത് സിംഗ് ഗോൾ നേടിയിരുന്നു. തുടർന്ന് ഗുർജന്തിലൂടെ ലീഡുയർത്തിയ ടീമിന് അവസാന നിമിഷം ഹർദിക് സിംഗ് കൂടി സ്‌കോർ ചെയ്‌തതോടെ വിജയം ഉറപ്പായി. സാമുവേൽ ഇയാൻ വാർഡാണ് ബ്രിട്ടന് വേണ്ടി ഗോൾ നേടിയത്. 1980ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സെമിഫൈനൽ കളിച്ചത്.
ആ വർഷം സ്വർണം നേടിയ ടീമിന് പക്ഷെ പിന്നീടങ്ങോട്ട് മികവ് ആവർത്തിക്കാനായില്ല. ആകെ 8 തവണയാണ് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്‌സിൽ സ്വർണം നേടിയിട്ടുള്ളത്. പഴയ പ്രതാപത്തിലേക്ക് ഇന്ത്യയെ നയിക്കാൻ പുതിയ നിരയ്‌ക്ക് കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Read Also: വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്