തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് സ്‌ഥിരീകരിച്ച് പോലീസ്. ബാങ്ക് രേഖകൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതിപ്പണം തട്ടിയെടുത്തെന്ന് വ്യക്‌തമായി. ജാമ്യമില്ലാ കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ് ചെയ്യാനുള്ള നടപടികളില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
മൂന്ന് സോണൽ ഓഫിസുകളിലായി നടന്ന നികുതി തട്ടിപ്പിൽ നേമം, ശ്രീകാര്യം എന്നീ സ്‌റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതിൽ നേമം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നേമം സോണൽ ഓഫിസിൽ മാത്രം 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്‌ഥിരീകരിച്ചത്. നികുതിയായും അല്ലാതെയും സോണൽ ഓഫിസുകളിൽ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോർപറേഷൻ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. എന്നാൽ, ഉദ്യോഗസ്‌ഥർ ഈ തുക ബാങ്കിലിടാതെ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.
2020 ജനുവരി 24 മുതൽ 2021 ജൂലൈ 14 വരെയുള്ള ഒന്നര വർഷത്തെ ഇടപാടുകളാണ് പോലീസ് പരിശോധിച്ചത്. ഇതിൽ 25 ദിവസങ്ങളിൽ ബാങ്കിൽ പണം അടച്ചിട്ടില്ല. പകരം ബാങ്കിന്റെ സീലില്ലാത്ത കൗണ്ടർഫോയിലാണ് പണം അടച്ചെന്ന പേരിൽ ഓഫിസിൽ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്.
പണത്തിൽ നേരിട്ട് ഉത്തരവാദിത്വമുള്ള കാഷ്യറുടെ പങ്ക് തട്ടിപ്പിൽ വ്യക്‌തമാണ്. ഈ ദിവസങ്ങളിൽ പണവുമായി ബാങ്കിൽ പോയവർക്കും പങ്കുണ്ടാകുമെന്നും സംശയമുണ്ട്. സീലില്ലാത്ത രസീത് പണം അടച്ചതിന് തെളിവായി സൂക്ഷിച്ചതും ഉന്നത ഉദ്യോഗസ്‌ഥരുടെ അറിവോടെയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
Also Read: ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികളെ കയറ്റാനാകില്ല; സ്വകാര്യ ബസുടമകൾ