പാലക്കാട്: കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനോട് ആർഎസ്‌എസിന് ശത്രുതയെന്ന് പിതാവ് അബൂബക്കറിന്റെ മൊഴി. തെളിവ് ലഭിക്കാതെ രാഷ്‌ട്രീയ കൊലപാതകമാണോ എന്ന് സ്‌ഥിരീകരിക്കാൻ സാധിക്കില്ലെന്ന് പാലക്കാട് എസ്‌പി വ്യക്‌തമാക്കി. കൊല്ലപ്പെട്ട ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ പേരിലുള്ള കാറാണ് കൊലയാളി സംഘം ഉപയോഗിച്ചതെന്ന് എസ്‌പി സ്‌ഥിരീകരിച്ചു. കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അഞ്ച് സിഐമാരടങ്ങിയ സംഘം അന്വേഷിക്കും.
നേരത്തെ സുബൈറിനെതിരെ ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങവേ രണ്ട് കാറിൽ എത്തിയ സംഘം ഇടിച്ച് വീഴ്‌ത്തി വെട്ടുകയായിരുന്നു.
പിതാവ് അബൂബക്കറിന്റെ മുന്നിൽ വെച്ചാണ് അക്രമികൾ സുബൈറിനെ വെട്ടിയത്. ബൈക്കിൽ നിന്ന് വീണ അബൂബക്കറിന് നിസാര പരിക്കുണ്ട്. ബിജെപിയും ആർഎസ്‌എസും ആസൂത്രിതമായാണ് കൊല നടത്തിയതെന്ന് എസ്‌ഡിപിഐ ആരോപിച്ചു. രണ്ട് കാറുകളിലായി എത്തിയ അക്രമികൾ ഒരു കാറിലാണ് മടങ്ങിയത്. എസ്‌ഡിപിഐ ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട സുബൈർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: തിരഞ്ഞെടുപ്പ്; ഗുജറാത്ത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ, പ്രവർത്തനങ്ങൾ തുടങ്ങി