ന്യൂഡെൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്‌ഥാനത്തെ ബിജെപി നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്ത് സന്ദർശിക്കും. ഉത്തർപ്രദേശിന് ശേഷം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ബിജെപി. ഈ വർഷം അവസാനമാകും രണ്ട് സംസ്‌ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ്.
യുപിയിലെ വിജയത്തിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ഗുജറാത്തിൽ റോഡ് ഷോ നടത്തിയിരുന്നു. തിങ്കളാഴ്‌ച മുതൽ മൂന്ന് ദിവസം വീണ്ടും മോദി ഗുജറാത്തിലേക്ക് പോവുകയാണ്. കർഷകരുടെ റാലിയിലും മോദി സംസാരിക്കും.
സംസ്‌ഥാനത്ത് 1995 മുതൽ തുടർച്ചയായി ബിജെപി ഭരണം നേടിയിട്ടുണ്ട്. പാർട്ടി സംവിധാനത്തെ തിരഞ്ഞെടുപ്പിന് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തം സംസ്‌ഥാനത്തിന്റെ നിരീക്ഷണം മോദി നേരിട്ട് ഏറ്റെടുക്കുന്നത്. എല്ലാ മാസവും സർക്കാർ പദ്ധതികളുടെ ഉൽഘാടനത്തിന് മോദി നേരിട്ടെത്തും.
അതേസമയം, ഗുജറാത്തിൽ പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഹാർദിക് പട്ടേൽ ഉയർത്തിയ പരസ്യ വിമർശനം കോൺഗ്രസിൽ പൊട്ടിത്തെറിക്ക് ഇടയാക്കി. അവസരം പ്രയോജനപ്പെടുത്തി കോൺഗ്രസ് നേതാക്കളെ അടർത്തി മാറ്റാനുള്ള ശ്രമത്തിലാണ് അരവിന്ദ് കെജ്‌രിവാൾ. ഹാർദിക് പട്ടേൽ എംപി ആം ആദ്‌മിയിൽ എത്തുമെന്ന അഭ്യൂഹവും ശക്‌തമാണ്.
Most Read: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഡെൽഹിയിലും മുംബൈയിലും ജാഗ്രത