വയനാട് : വേനൽക്കാലം കടക്കുന്നതോടെ വരൾച്ച തടയുന്നതിനായി ജില്ലയിലെ ജലാശയങ്ങളിൽ താൽക്കാലിക തടയണകൾ നിർമിക്കാൻ കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇത് പ്രകാരം ജില്ലയിലെ തോടുകൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ താൽക്കാലിക തടയണകൾ നിർമിക്കാൻ കളക്‌ടർ ഡോക്‌ടർ അദീല അബ്‌ദുള്ള നിർദേശം നൽകി.
തുടർന്ന് വരൾച്ചാ മുന്നൊരുക്കങ്ങളുടെ ഭാഗമായി തടയണ നിർമാണം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി, ജില്ലയിലെ കർഷകരുടെയും, പാടശേഖര സമിതിയുടെയും സഹായത്തോടെ പൂർത്തിയാക്കാൻ കളക്‌ടർ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. കൂടാതെ ചെക്ഡാം, തടയണ എന്നിവയുടെ ഷട്ടറുകളടച്ച് പരമാവധി വെള്ളം സംഭരിക്കുന്നത് സമീപത്തെ കിണറുകളിൽ ജലവിതാനം നിലനിർത്താൻ സഹായിക്കും.
ഇതിനൊപ്പം തന്നെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി ജില്ലയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന കുളങ്ങളും, കിണറുകളും ഉടൻ തന്നെ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ബാണാസുര, കാരാപ്പുഴ ഡാമുകളിൽ നിന്നും ആവശ്യാനുസരണം വെള്ളം തുറന്നു വിടാനും, മെയ് മാസം വരെ ജില്ലയിൽ കുഴക്കിണറുകൾ കുഴിക്കുന്നത് ഒഴിവാക്കാനും കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
Read also : പെരുമാറ്റച്ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്