തിരുവനന്തപുരം: പെൻഷൻ കിട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായമഭ്യർഥിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്‍മഹത്യ മാത്രമാണ് തനിക്ക് മുൻപിലുള്ള വഴിയെന്ന് ടെനി ജോപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.
സോളാർ വിവാദത്തിന്റെ പേരിൽ ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് ടെനി ജോപ്പൻ. ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗമായി 10 വർഷത്തോളം പ്രവർത്തിച്ചിട്ടും തനിക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുന്നെന്നാണ് ജോപ്പന്റെ പരാതി.
പല കാരണങ്ങൾ പറഞ്ഞ് ഓരോ സെക്ഷനിൽ ഇരിക്കുന്നവർ തന്റെ പെൻഷൻ ഫയൽ മടക്കുകയാണെന്നും ജോപ്പൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് പെൻഷൻ ലഭിക്കാൻ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യർഥിച്ചുള്ള ജോപ്പന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.
സോളാർ കേസ് പ്രതി സരിത എസ് നായരുടെ ഫോൺ കോൾ രേഖകളിൽ ജോപ്പന്റെ നമ്പറും ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ നിന്ന് ജോപ്പൻ പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ പരാതിയിൽ ജോപ്പൻ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു.
പിന്നീട് കൊട്ടാരക്കര പുത്തൂരിൽ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാൽ കോവിഡ് വ്യാപനത്തോടെ ഇതും പ്രതിസന്ധിയിൽ ആയെന്നും പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്‍മഹത്യ മാത്രമാണ് താനും ഭാര്യയും 14 വയസുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഏക വഴി എന്നും ജോപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.
സോളാർ കേസിൽ താൻ ബലിയാടാക്കപ്പെടുക ആയിരുന്നെന്ന് ജോപ്പൻ നടത്തിയ വെളിപ്പെടുത്തൽ അടുത്തിടെ വിവാദമായിരുന്നു. സോളാർ വിവാദത്തിനു ശേഷം ഒരിക്കൽപോലും ഉമ്മൻചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്നും ജോപ്പൻ അന്ന് വെളിപ്പെടുത്തിയിരുന്നു.
Most Read: മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്