വെല്ലിങ്‌ടൺ: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് വെടിവെച്ച് വീഴ്‌ത്തി. നടന്നത് ഭീകരാക്രമണമായിരുന്നു എന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്‌തമാക്കി. പരിക്കേറ്റ ആറുപേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ് ആക്രമണം ഉണ്ടായത്. പോലീസ് നിരീക്ഷണത്തിലുള്ള ഒരു ശ്രീലങ്കൻ പൗരനാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാൾ ഐഎസ് ഭീകരസംഘടനയുടെ അനുഭാവിയാണെന്നും ജസീന്ത ആർഡൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ന്യൂലിൻ ജില്ലയിലെ ലിൻമാളിലെ കൗണ്ട്‌ഡൗൺ സൂപ്പർ മാർക്കറ്റിലാണ് ആക്രമണം ഉണ്ടായത്. കടയിലെ ഒരു ഡിസ്‌പ്‌ളേ കാബിനറ്റിൽ നിന്ന് വലിയ കത്തിയെടുത്താണ് ആക്രമണം നടത്തിയത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പോലീസ് അക്രമിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
Also Read: സ്‌കൂൾ തുറക്കലിന് പിന്നാലെ കോവിഡ്; തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്ക് രോഗബാധ