ആലുവ: നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സമരം ചെയ്‌ത കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിൽ തീവ്രവാദ പരാമർശം നടത്തിയ പോലീസുകാർക്കെതിരെ നടപടി. ആലുവ സ്‌റ്റേഷനിലെ എസ്‌ഐമാരായ ആർ വിനോദ്. രാജേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ മുനമ്പം ഡിവൈഎസ്‌പിയോട് ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.
മോഫിയ കേസിൽ പോലീസ് സ്‌റ്റേഷനിൽ സമരം നടത്തിയ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നു എന്നായിരുന്നു പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് അറസ്‌റ്റ് ചെയ്‌ത അൽ ആമീൻ, അനസ്, നജീബ് എന്നിവരെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് പോലീസിന്റെ പരാമർശം ഉണ്ടായത്.
പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ മോഫിയയെ ആത്‌മഹത്യയിലേക്ക് തള്ളിയിട്ട സിഐയെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആലുവ സ്‌റ്റേഷൻ ഉപരോധിച്ചത്. മൂന്നാം ദിവസം സിഐക്ക് സസ്‌പെൻഷൻ ലഭിച്ചതോടെ സമരം വിജയം കാണുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സമരമുഖത്ത് സജീവമായിരുന്ന കെഎസ്‌യു പ്രവർത്തകർക്ക് തീവ്രവാദ ബന്ധമുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചത്.
സമരത്തിനിടെ ഡിഐജിയുടെ കാർ പ്രവർത്തകർ തടഞ്ഞ് നാശം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളിൽ കയറി കൊടി നാട്ടുകയും ചെയ്‌തു. ഈ സംഭവങ്ങളിൽ 12 പേരെ പ്രതി ചേർത്ത് പോലീസ് കേസെടുത്തു. ഇതിൽ അറസ്‌റ്റ് ചെയ്‌ത മൂന്നുപേരെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് നേതാക്കൾക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് ആരോപിച്ചത്.
Also Read: യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ