ന്യൂഡെൽഹി: ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌ത ഭീകരരിൽ ഒരാൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം. ഭീകരൻ ജാൻ മുഹമ്മദിനാണ് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ചീഫ് വിനീത് അഗർവാൾ സ്‌ഥിരീകരിച്ചത്. മുംബൈ ധാരാവി സ്വദേശിയായ ജാൻ മുഹമ്മദിനെ രാജസ്‌ഥാൻ കോട്ടയിൽ നിന്നാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
നിലവിൽ ആശങ്കയുടെ ആവശ്യമില്ലെന്നും, മുംബൈയും മഹാരാഷ്‌ട്രയും സുരക്ഷിതമാണെന്നും വിനീത് അഗർവാൾ അറിയിച്ചു. അന്വേഷണ സംഘം ഡെൽഹിയിലേക്ക് തിരിച്ചതായും അദ്ദേഹം വ്യക്‌തമാക്കി. അറസ്‌റ്റിലായ ഭീകരർ മഹാരാഷ്‌ട്രയിൽ സ്‍ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
ഭീകരരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്‌തുക്കൾ പാക് അതിർത്തിയിൽ നിന്ന് കണ്ടെടുത്ത സ്‌ഫോടക വസ്‌തുക്കളോട് സമാനമാണെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് കൂടുതൽ ഭീകരർ നുഴഞ്ഞു കയറിയതായാണ് വിവരം. ഇതിന്റെ പശ്‌ചാത്തലത്തിൽ രാജ്യ വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 6 ഭീകരരെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also: ധബോല്‍ക്കർ വധം; സനാതന്‍ സന്‍സ്‌ത പ്രവര്‍ത്തകർ കുറ്റക്കാരെന്ന് കോടതി